Saturday 31 May 2014

പാഠം ഒന്ന് ..ഒരു വിലാപം

"ഇങ്ങൾ ആ ചുരിദാർ അലക്കിയാ? ഇങ്ങക്ക് പ്രാന്തായാ രഹിലത്താ? "

നാത്തൂൻ തലയിൽ കയ്യും വെച്ച് ചോദിക്കുന്നു...

അലക്കി കളർ പെരങ്ങി ചളം കൊളമായ ചുരിദാറും പിടിച്ചു ഇതികർത്തവ്യമൂഡയായി നില്ക്കുന്ന എന്നെ കണ്ടാണ്‌ ചോദ്യം...

"ശോ..നല്ല ഭംഗിയുള്ള ചുരിദാർ ആയിരുന്നു...ഇങ്ങലെന്തിനാ ബേണ്ടാത്ത പണിക്ക് പോയെ..."

"ബേണ്ടാത പണിയാ ...അലക്കാതെ പിന്നെ ?"

അവളുടെ ഉത്തരം കേൾക്കണോ ..?

ആരും ഇപ്പോൾ നല്ല പുതിയ ഡ്രസ്സ്‌ അലക്കില്ല്ല...

കല്യാണത്തിന് പോകുമ്പോ ഇടും...വെയിലത്തിടും ...എടുത്തു വെക്കും...

പിന്നേം ധരിക്കും...വെയിലത്തിടും ...ഇങ്ങനെ ഒരു 10 പ്രാവശ്യം ഉപയോഗിക്കുക..പിന്നെ ഡ്രൈ വാഷിനു കൊടുക്കുക...

ഇതാണ് പോലും പോളിസി

കാലം പോയ പോക്കേ...

ഈശ്വരെ രക്ഷതു

ഒരു വട്ടം കൂടി

ഒന്നാം ക്ളാസ്സിൽ പഠിക്കുമ്പോൾ എത്രയും പെട്ടെന്ന് നാലാം ക്ളാസ്സിൽ എത്താൻ ആയിരുന്നു പൂതി...

നാലിലെത്തിയാൽ ബെഞ്ചിൽ ഇരുന്നു ഡസ്കിൽ വെച്ച് എഴുതാം ..

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ബെഞ്ച്‌ മാത്രമേ ഉള്ളൂ..ഡസ്ക് ഇല്ല...

നാലിൽ എത്തിയപ്പോൾ പൂതി UP സ്കൂളിൽ എത്താനായി...

അപ്പോൾ പിന്നെ എന്നും ബസ്സിൽ പോവാം...വീടിനടുത്തുള്ള LP സ്കൂളിൽ നടന്നു പോയി മടുത്തു...

ചുരിദാർ ഇടാൻ മോഹിച്ചായിരുന്നു ഹൈ സ്കൂളിൽ എത്താൻ മോഹിച്ചത്...

+2 സയൻസ് കുട്ടികള്ക്കുള്ള ലാബ്‌ കണ്ടിട്ട് കൊതിച്ചു +2 യ്ക്ക് എത്താൻ പൂതി...

കോളേജിൽ എത്തിയപ്പോൾ സ്വപ്നം കണ്ടത് നക്ഷത്ര കണ്ണുള്ള ഒരു പുത്യാപ്ളെനെ ...

ഒപ്പം കുഞ്ഞുങ്ങളും ജോലിയും ഒക്കെയുള്ള തിരക്കുള്ള ഒരു വീട്ടമ്മ ആവാൻ എന്റെ ഉമ്മാനെ പോലെ.......

ഇപ്പോൾ വീണ്ടും പൂതി തോന്നുന്നു...

സ്കൂൾ ബാഗും വാട്ടർ ഫ്ളാസ്കും പോപ്പി കുടയും എടുത്തു ഉപ്പാന്റെ കയ്യും പിടിച്ചു,ഒന്നാം ക്ളാസ്സിൽ ശാരദ ടീച്ചറുടെ "കുഞ്ഞി റാഹിക്കുട്ടി"ആവാൻ...

മഴ പെയ്യുമ്പോൾ ആരും കാണാതെ മഴ നനയാൻ...

ഉമ്മ കാണുമ്പോൾ ശകാരിച്ചു സ്നേഹത്തോടെ തല തോർത്തി തരാൻ...

ഉമ്മാമ്മ പറയുന്ന കഥ കേൾക്കാൻ ..

അനിയനോടും അനിയത്തിയോടും തല്ലുണ്ടാക്കാൻ...പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ...

പിന്നെ വീണ്ടും സ്വപ്നം കാണാൻ...എന്നും കുഞ്ഞായിരിക്കാൻ....

ഒരിക്കലും വളരാതിരിക്കാൻ ..

അങ്ങനെ അങ്ങനെ അങ്ങനെ....

എന്നാലും എന്റെ ഇശൂട്ടന്റെ പിന്നാലെയുള്ള ഓട്ടവും ഇക്കാനോടുള്ള കൂട്ടും ഞമ്മക്ക് പെരുത്തിഷ്ടാ ട്ടോ ....

Wednesday 21 May 2014

ഒരു സ്വപ്നം

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു...

ഞമ്മളെ പുന്നാര കെട്ട്യോൻ വേറെ നല്ലൊരു മൊഞ്ചത്തി പെണ്ണിനെ നിക്കാഹ് കഴിക്കുന്നു...

ചക്കര ഇഷാനുട്ടനും അവരുടെ കൂടെ ഉണ്ട്...

ഞമ്മൾ ഒരു മൂലക്ക് ഇതൊക്കെ നോക്കിയിരിക്കുന്നു...

മോനെ വിളിച്ചപ്പോ അവൻ പറയുന്നു..."ഈ ഉമ്മാനെ നമ്മക്ക് വേണ്ട..ലേ ഉപ്പ...എന്നെ ഇന്നലെ ചോറ് തിന്നാഞ്ഞിട്ട് 2 അടി അടിച്ചിനി "എന്ന്

രാവിലെ എണീറ്റപ്പോ എനിക്ക് ആകെ ഒരു പേടി...ഇനി എങ്ങാനും ...എന്റെ പടച്ചോനെ...

ഇക്ക ചോദിക്കുന്നതിനു മുമ്പ് ചായ കൊടുത്തു....പോവാൻ ഇറങ്ങിയപ്പോഴേക്കും ഷർട്ട്‌, പാന്റ് , സോക്ക്സ് , ഒക്കെ എടുത്തു വെച്ചു ..

ഷൂ പോളിഷ് ചെയ്തു..

മൂപ്പര്ക്ക് ആകെ ഒരു അങ്കലാപ്പ്...ങേ ..

"എന്താടീ..രു സോപ്പിടീൽ ...എന്താ വേണ്ടത്..ചുരിദാറോ സാരിയോ...അതോ നിന്റെ വീട്ടിലേക്ക് കാശോ..."

"അല്ല ഇക്ക..ഇങ്ങക്ക് എന്നെ ശരിക്കും ഇഷ്ടല്ലേ...?"

"അല്ലെങ്കിൽ...?"

അമ്മോ...പെട്ട് ...അപ്പൊ സ്വപ്നം സത്യം തന്നെയാ...റബ്ബീ...

"ഇങ്ങക്ക് ബേറെ ബീവിനെ കെട്ടാൻ പൂതി ഉണ്ടാ?"

"അത് എങ്ങനെ അറിഞ്ഞ് ?.."

ങേ...

"ഞാൻ ഒരു കിനാവ് കണ്ടു...ഇങ്ങൾ ബേറെ കെട്ടണ്...ഒരു മൊഞ്ചത്തീനെ..."

"നീ ശരിക്കും കണ്ടിനാ?നല്ല മൊഞ്ചത്തിയാ?

നീഎന്തിനാ ഇതിപ്പോ പറഞ്ഞെ...കണ്ട സ്വപ്നം പുറത്ത് പറഞ്ഞാൽ നടക്കൂല്ല എന്നാ...."


Tuesday 20 May 2014

ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ അനുഭവം

അബുദാബി Dusit Thani ഹോട്ടലിൽ ഒരു പുതിയ മരുന്ന് മാർക്കറ്റിൽ launch ആവുന്ന function ...കമ്പനി പ്രതിനിധി ആയിട്ട് ഞാൻ ആണ് പോവേണ്ടത്...

ഇവടത്തെ ഫൈവ് സ്റ്റാർ ഹോട്ടൽ ആണ്...with lunch ആണ് പരിപാടി...

ഇക്കാക്കും മോനും ഉച്ചയ്ക്ക് കഴിക്കാൻ ചോറും ഒരു മീൻ കറിയും ഉണ്ടാക്കി കൊടുത്തു...

എന്നിട്ട്..

"ഇങ്ങൾ ഇന്ന് ഇതൊക്കെ കയ്ച്ചോ ...ഞാൻ അവിടെ കോണ്ടിനെന്റൽ, ചൈനീസ്,സീ ഫുഡ്‌,desserts ഒക്കെ കയ്ക്കട്ടെ...കഴിച്ചിട്ട് വന്നിട്ട് എന്തൊക്കെയാ കഴിച്ചേ
എന്ന് പറഞ്ഞു തരാട്ടാ ... "

എന്ന് ഡയലോഗ് അടിച്ചു കാച്ചി....

അവിടെയെത്തിയപ്പോൾ മൊത്തം കൊട്ട് സൂട്ട് ടീം....

ലവന്മാരുടെ കത്തി മൊത്തം കേട്ട് ഇരിക്കുമ്പോൾ ലഞ്ചിന് ഉണ്ടാവുന്ന വിഭവങ്ങൾ ഓർത്തു എന്റെ വായിൽ വെള്ളം നിറഞ്ഞു...

അങ്ങനെ ആ സമയം സമഗമമായി...

ലഞ്ച് ടൈം എന്ന് പറഞ്ഞതും മുന്നോട്ടും പിന്നോട്ടും നോക്കാതെ ഞാൻ ഒരൊറ്റ ഓട്ടം....

പലവിധ വർണങ്ങളിൽ പല section ആക്കി വെച്ചിരിക്കുന്ന പല ടൈപ്പ് ഫുഡ്‌..എന്നെ നോക്കിച്ചിരിക്കുന്നു...

സൂപ്പ് കുടിച്ചു..നേരെ സീ ഫുഡ്‌ വിഭാഗത്തിലേക്ക്...

കടിച്ചാൽ പൊട്ടാത്ത പേരിലുള്ള ഒരു ഞണ്ട് വിഭവം എടുത്തു ....ഇതെങ്ങനെ കഴിക്കും...

എല്ലാ കോന്തന്മാരും കത്തി, ഫോർക്ക് , ഇമ്മാതിരി മരകയുധങ്ങളുമായി പ്ലേറ്റിൽ അടിപിടി കൂടുന്നു...ആകെ പ്ലേറ്റിൽ സ്പൂണ്‍ തട്ടുമ്പോൾ ഉള്ള ശബ്ദം മാത്രം...

കയ്യിലെടുത്തു കടിച്ചു പൊട്ടിച്ചു തിന്നില്ലേൽ പിന്നെ എന്ത് ഞണ്ട്...
but നോ രക്ഷ.. എനിക്ക് സങ്കടം വന്നു...

പിന്നെ ഞാനും സ്പൂണ്‍ കൊണ്ട് ചിള്ളി അതിൽ അവിടേം ഇവിടേം ഒക്കെ തോണ്ടി തിന്നു ...
ഹും...ഞണ്ട് ആണത്രേ ഞണ്ട്...

ഒരു കുട്ടിസ്പൂണ്‍ കൊണ്ട് കിട്ടിയത് വായിലിട്ട് ബിരിയാണിയും കഴിച്ചു നാല് സ്പൂണ്‍...

അപ്പോഴേക്കും ഡൈനിങ്ങ്‌ ഹാൾ കാലി ..

ഒരു നെടുവീർപ്പോടെ തിരികെ പോരുമ്പോൾ ഇക്കാനെ വിളിച്ചു പറഞ്ഞു...

"ഇങ്ങൾ ആ ചട്ടീല് എങ്കിലും കുറച്ച ചോറ് ബാക്കി വെക്കണേ...പെയ്ചിട്ട് കുടൽ കരിയുന്നു...."

അതിനു ഇക്ക ചിരിച്ച ചിരി...മക്കളെ...മരിച്ചാലും മറക്കൂല ട്ടാ


Monday 19 May 2014

ഒരു തിരിച്ചറിവ്

"റാഹിലാത്താ....ഇങ്ങൾ ഒന്ന് എന്റെ ഉപ്പനോട് പറയണം..ഇങ്ങ പറഞ്ഞാ ഉപ്പ കേക്കും "

എന്റെ കസിൻ നാട്ടിൽ നിന്നും ഒരു recomendation വേണ്ടി വിളിച്ചതാണ്...

മൂപ്പർക്ക് ഒരു ബുല്ലെറ്റ് വാങ്ങണം ...
ഉപ്പ സമ്മതിക്കുന്നില്ല...അതാണ്‌ പ്രശ്നം

"നീ ഈ അടുത്തല്ലേ ഒരു ബൈക്ക് വാങ്ങിയെ..അതെന്തേ?"

"അത് ഇങ്ങക്കറിയൂല ..അതിനൊരു "ഗുമ്മ് " ഇല്ലപ്പാ...

ഇങ്ങൾ പറയോ?"

എനിക്ക് നല്ല ദേഷ്യം വന്നു...

"നിന്റെ ഉപ്പ ഈടെ എങ്ങനെയാ ജീവിക്കുന്നെ എന്ന് നിനക്കറ്യോ ...എത്ര മണിക്കൂർ പണിയെടുക്കുന്നു എന്നറിയോ.

അറിയൂല..അറിഞ്ഞിനെങ്കിൽ നീ ഇങ്ങനെ ചോയ്ക്കൂല

നിന്റെ ഉപ്പാനെ പറഞ്ഞാ മതി...മോൻ വെഷമിക്കരുതു എന്ന് വിചാരിച്ചു ബൈക്ക്, ഐ-ഫോണ്‍ , ചോദിക്കുമ്പോ ചോദിക്കുമ്പോ പോക്കറ്റ്‌ മണി ...

എന്നിട്ട് 6 മാസം മുമ്പ് വാങ്ങിയ ബൈക്കിനു "ഗുമ്മ് " പോര പോലും..."

വായിൽ തോന്നിയതൊക്കെ പറഞ്ഞു കഴിഞ്ഞാണ് തോന്നിയത് ലേശം കൂടിപ്പോയോ?

എന്നാ ശരി... എന്ന് പറഞ്ഞു അവൻ ഫോണും വെച്ചു ..

പിറ്റേന്ന് വിളിച്ചു ഞാൻ ഒരു സോറി പറഞ്ഞു..സങ്കടം കൊണ്ട് പറഞ്ഞു പോയതാ എന്ന് പറഞ്ഞ്..



രണ്ടാഴ്ച മുമ്പ് ജോലി അന്വേഷിച്ചു അവൻ ഇവിടെ വന്നു..താമസം ഉപ്പാന്റെ കൂടെ...

മിനിഞ്ഞാന്ന് വീട്ടില് വന്നപ്പോ ഞമ്മളെ അടുത്ത് വന്നു മെല്ലെ പറയാ..

"റാഹിലത്താ..ഇപോഴാനു ഉപ്പാന്റെ കഷ്ട്ടപ്പാട് എനിക്ക് മനസിലായെ...

എനിക്ക് ഒരു ജോലി കിട്ട്യാൽ ഉപ്പാനെ ഞാൻ നാട്ടിൽ പറഞ്ഞയക്കും...കുറെ കാലം കഷ്ടപ്പെട്ടതല്ലേ...

എന്നിട്ട് ഉപ്പാനേം ഉമ്മാനേം നല്ലോണം നോക്കണം " എന്ന്....

Saturday 17 May 2014

ഇലക്ഷൻ

ഇലക്ഷൻ കാലം മാധ്യമങ്ങളുടെ ചാകര കാലം ആണ്...

ആദ്യം എംപിമാർക്ക് മാർക്ക് ഇട്ടു...സമ്മാനം കൊടുത്തു...

പിന്നെ സ്ഥാനാർഥികളെ guess ചെയ്തു,

ഉള്ളതും ഇല്ലാത്തതും ഒക്കെ അപ്പുറത്തും ഇപ്പർത്തും പറഞ്ഞു,

ഉള്ള ബന്ധം കൂടി ഹലാക്കിന്റെ അവിലും കഞ്ഞിയും ആക്കി ,

എന്നിട്ട് കലങ്ങിയ കുളത്തിൽ മീനും പിടിച്ചു,

ആ കഞ്ഞിയും മീനും കൂട്ടി വാർത്ത‍ ഉണ്ടാക്കി....

പിന്നെ, ഈ സ്ഥാനാർഥി ജയിക്കോ തോല്ക്കോ എന്ന് 10 പേരോട് ചോദിച്ചു

രണ്ടാഴ്ച നല്ലോണം പഠിച്ചു...

അപ്പോഴേക്കും ഇലക്ഷൻ കഴിഞ്ഞു റിസൾട്ട്‌ വന്നു...

ഇപ്പോൾ പെട്ടിയിൽ വീണ വോട്ടു ,

ചോർത്തിയ വോട്ട് , ഇതൊക്കെ പഠിക്കുന്നു...

ഇനി പ്രധാന മന്ത്രിയുടെ വീട്ടുക്കൂടൽ വരെ നടത്തും...

അതും കഴിഞ്ഞാൽ ....?

പിന്നെ, സരിത, രജീന ഇവരുടെയൊക്കെ പിന്നാലെ നടന്നു ,

മുത്ത്‌ മൊഴികൾ വാർത്തയാക്കും ...

പ്രൈം ടൈമിൽ discuss ചെയ്യും...

കഥ തുടരും...

അപകടം ഷൂട്ട്‌ ചെയ്യുമ്പോൾ

UAE എമിരേറ്റ്സ് റോഡിൽ നടന്ന ബസ്‌ അപകടത്തിൽ മുറിവേറ്റവരുടെയും മരണപ്പെട്ടവരുടെയും രക്തത്തിൽ കുളിച്ചു കിടക്കുന്ന വീഡിയോ ഷൂട്ട്‌ ചെയ്ത ആളെ അറസ്റ്റ് ചെയ്തു : വാർത്ത
..............................

മേൽ പറഞ്ഞ വീഡിയോ whatsapp ഇൽ എനിക്കും കിട്ടിയിരുന്നു...ഭയാനകം..മനസ്സ് നടുക്കുന്ന വീഡിയോ..

അത് അയച്ച എന്റെ സുഹൃത്തിനെ ഞാൻ ഒത്തിരി ചീത്ത പറഞ്ഞു...ഇങ്ങനെ ഒരു tragedy അയച്ചു തന്നിട്ട് നിനക്ക് എന്ത് മനസ്സുഖം ആണ് കിട്ടിയത് എന്ന് പറഞ്ഞ്...

എനിക്ക് ഇപ്പോഴും മനസ്സിലാവാത്തത് ഇങ്ങനെയൊരു കാര്യം ഷൂട്ട്‌ ചെയ്തു മറ്റുള്ളവർക്ക് അയക്കാൻ മാത്രം എന്ത് മാത്രം saddist ആണ് ഈ ആളുകൾ എന്നാണ്..

ഒന്ന് ആലോചിച്ചു നോക്കൂ..ഇത് എനിക്കോ നിങ്ങൾക്കോ നാളെ സംഭവിച്ചു കൂടായ്കയില്ല ...

നമ്മൾ സ്നേഹിക്കുന്ന ആരെങ്കിലും ആണ് ഇങ്ങനെ കിടക്കുന്നത് എങ്കിൽ ഇങ്ങനെ ഷൂട്ട്‌ ചെയ്ത് പരസ്പരം അയച്ച "രസിക്കുമായിരുന്നോ?"

നമ്മുടെ നാട്ടിൽ ഒരു അപകടമോ മറ്റു tragedy എന്തെങ്കിലുമോ നടന്നാൽ അതതു മാനേജ് ചെയ്യാനുള്ള ഏറ്റവും വലിയ തടസ്സം ആ സീൻ "നോക്കി നില്ക്കുന്ന" നാട്ടുകാരെ കൊണ്ടാണ്..

കുറെ പേര് വായും പൊളിച് നോക്കി നില്ക്കുന്നു, കുറെ പേര് മൊബൈലിൽ ഷൂട്ട്‌ ചെയ്ത് whatsapp , ഫേസ്ബുക്ക്‌ ഇതിലൊക്കെ പബ്ലിഷ് ചെയ്യുന്നു..

രക്ഷാപ്രവർത്തനത്തിന് നില്കുന്നവരെ അത് ചെയ്യാൻ പോലും സമ്മതിക്കാതെ..

ഗൾഫ്‌ രാജ്യങ്ങളിൽ ഇതെനെതിരെ ശക്തമായ നിയമങ്ങൾ ഉണ്ട്...ഇവിടെ മീഡിയ restriction ഉണ്ട്..

നല്ല കാറ്റും മഴയും ഒക്കെ വരുമ്പോൾ ഷൂട്ട്‌ ചെയ്ത് ഫേസ് ബുക്കിൽ ഇടുമ്പോഴും രണ്ടു വട്ടം ചിന്തിക്കുക...ഈ രാജ്യത്തെ പറ്റി മോശമായ image നല്കുന്ന എന്തെങ്കിലും ഉള്ളതായി കണ്ടാൽ നിയമ നടപടി ഉറപ്പാണ്‌..

അത് കൊണ്ട് ...

ഫോട്ടോ എടുക്കണമെന്ന് നിര്ബന്ധം ഉള്ളവർ വല്ല പൂവോ, പൂച്ചയോ, കാറോ , ഒക്കെ ഫോട്ടോ എടുക്കുക...

ഓരോ ജീവനും അമൂല്യമാണ്‌...

ഒരു അപകടം കാണുമ്പോൾ ഇവിടെ ഞാനനെങ്കിലോ റബ്ബേ എന്ന് ഓർക്കുക ...

അള്ളാഹു അപകട മരണത്തിൽ നിന്നും നമ്മളെ രക്ഷിക്കട്ടെ ....ആമീൻ

Tuesday 13 May 2014

The Crying Boy



ഈ ചിത്രം നിങ്ങൾ എല്ലാവരും മുമ്പ് കണ്ടിട്ടുണ്ടാവും അല്ലെ...

ഇറ്റലിക്കരനായ Bruno Amadio എന്ന ചിത്രകാരന്റെ പ്രസിദ്ധമായ "The Crying Boy" അഥവാ " കരയുന്ന കുട്ടി" എന്ന ചിത്രം ആണിത്..

പണ്ട് എന്റെ കൂട്ടികാരി സഞ്ജുവിന്റെ വീട്ടിലെ ചുമരിൽ ഈ ചിത്രം തൂക്കിയിട്ടിരുന്നു..

എന്ത് കൊണ്ടെന്നു അറിയില്ല..ഓരോ പ്രാവശ്യം ഈ ചിത്രത്തിൽ നോക്കുമ്പോഴും ഏതോ ഒരു നൊമ്പരം, ഒരു വിങ്ങൽ ഒക്കെ എന്റെ മനസിൽ ഉണ്ടാവാറുണ്ട്...

ആ കുട്ടി എന്തിനാവും കരയുന്നത്..?

അവന്റെ അമ്മ അവനെ അടിച്ചോ..അയ്യോ..പാവം കുട്ടി..

അതോ വിശന്നിട്ടാണോ ? ...

അല്ലെങ്കിൽ ജോലിക്ക് പോയ അവന്റെ അമ്മ വൈകിട്ട് ആയിട്ടും തിരികെ എത്തിയിട്ടുണ്ടാവില്ലേ ?

ഓരോ ദിവസവും ഞാൻ ഓരോ കഥ മനസ്സിൽ മെനയും...പിറ്റേന്ന് മറ്റൊന്ന്...

അവന്റെ സങ്കടം ആലോചിച്ചു എന്റെ കണ്ണും നിറയാറുണ്ട്...

ഓരോ കഥയുടെ അവസാനവും അവന്റെ അമ്മ അവനു ഉമ്മ കൊടുക്കുന്നതും അവന്റെ കണ്ണുനീർ തുടച്ചു സമാധനിപ്പിക്കുന്നതും കൂടി സങ്കല്പ്പിക്കും...

അവന്റെ പുഞ്ചിരി എത്ര മനോഹരമായിരിക്കും !!

അപ്പോൾ ഞാനും ചിരിക്കും...

ഇന്നും ഈ ചിത്രം കണ്ടപ്പോൾ ആ പഴയ ചോദ്യം എന്റെ മനസ്സിൽ നിന്നും ഉയരുന്നു..

"എന്തിനാണ് ഈ കുഞ്ഞു കരയുന്നത് ?"

"അണു "കരണം കുഞ്ഞുങ്ങളിൽ

എന്റെ സുഹൃത്ത്‌ ഒരു പ്രശ്നവുമായി എന്നെ സമീപിച്ചു...

അവളുടെ 5 വയസ്സുകാരൻ മകന് ഒറ്റയ്ക്ക് ബാത്‌റൂമിൽ പോവാൻ "പേടി "..എപ്പോഴും ഉമ്മ കൂടെ വേണം എന്നാ വാശി ...

പിന്നെ ബാത്രൂമിൽ പോയി വന്നാൽ ഒരു പത്തു പ്രാവശ്യം കയ്യ് സോപ്പിട്ട് കഴുകും.."അണു " ഉണ്ടത്രേ

മണ്ണിൽ കാലു കൊണ്ട് ചവിട്ടില്ല.." അണു !!"

എന്താണെന്നു ചോദിച്ചപ്പോഴാണ് ഗുട്ടെൻസ് കിട്ടിയത്...

കുഞ്ഞിനു "അണു " വിനെ പേടിയാണ്..സിനിമാനടൻ അബ്ബാസിന്റെ harpic പരസ്യം കണ്ടിട്ടില്ലേ..അതിലെ "അണു " വിന്റെ പ്രസന്റേഷൻ ആണ് പ്രശ്നക്കാരൻ..

ആദ്യം ഞാൻ വിചാരിച്ചു അതൊരു obsessive compulsive disorder എന്നാ അസുഖത്തിന്റെ symptom ആയിരിക്കാം എന്നാണ്..

അല്ല..കാരണം കുഞ്ഞിന്റെ പ്രശ്നം ഭയം മൂലമുള്ള over conciousness ആണ്..

പരസ്യങ്ങൾ നമ്മുടെ മനസുകളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്...പ്രത്യേകിച്ചും കുട്ടികളെ...

ആ ഉല്പന്നത്തിന്റെ വിപണന സാധ്യത കൂട്ടുന്നു , എന്ന് മാത്രമേ കരുതിയുള്ളൂ..
പക്ഷെ ഇങ്ങനെയും സ്വാധീനിക്കുന്നു എന്നത് പുതിയൊരു അറിവായിരുന്നു..

അപ്പോൾ വെടിവെപ്പും കൊലയും ഉള്ള അക്രമ സ്വഭാവമുള്ള സിനിമകളും എത്രെയാളുകളെ കൊല്ലുന്നോ അത്ര പോയിന്റ്‌ കിട്ടുന്ന വീഡിയോ ഗെയിംസും ഒക്കെ അപ്പോൾ കുഞ്ഞിനു മാനസികമായി എത്ര സ്വധീനിക്കുന്നുണ്ടാവും ?...

അത് അവരുടെ സ്വഭാവ രൂപീകരത്തിൽ എന്ത് മാത്രം വ്യത്യാസം വരുത്തുന്നു എന്നൊക്കെ ചിന്തിക്കേണ്ട വസ്തുതകൾ ആണ്...

ഒരു പരിഹാരം നല്ല പുസ്തകൾ ചെറുപ്പത്തിൽ തന്നെ അവരെ വായിപ്പിക്കുക എന്നതാണ്..
നല്ല പുസ്തകങ്ങൾ അവരുടെ കളി കൂട്ടുകാരാകട്ടെ...

എന്തേയ് ..ശരിയല്ലേ

Monday 12 May 2014

ബാലരമ

പണ്ടുമുതലെ വായനാശീലം എന്റെ ഒരു വീക്നസായിരുന്നു

ഒഴിവ് ദിവസങ്ങളില്‍ കൂട്ടുകാരുടെ കയ്യില്‍ നിന്നും കടം വാങ്ങി ആയിരുന്നു വായന

ഡിറ്റക്ടീവ് കഥകള്‍ ,സാഹസിക കഥകള്‍ അമാനുഷിക കഥകള്‍ ,

പിന്നെ അല്പ്പം നർമവും ഇതൊക്കെയാണെന്റെ ഫേവറിറ്റ്

അതുകൊണ്ടാണു ഞാന്‍ "ബാലരമ"ഇഷ്ടപ്പെട്ടത്..

ജംബന്റെ ഇൻവെസ്റ്റികേഷനും ,

ശിക്കാരിശംബുവിന്റെ സാഹസീകതയും,

മായാവിയുടെ അമാനുഷികതും,

സൂത്രനറെ നർമങ്ങളും

എല്ലാം കൂടി ഒറ്റ പുസ്തകത്തില്‍

വിലയോ തുച്ചം... ഗുണമോ മെച്ചം

ഇനി കുറച്ചു രാഷ്ട്രീയമാവാം

ഈയിടെ times now ചാനലിൽ രാഹുൽ ഗാന്ധിയുടെ ഒരു ഇന്റർവ്യൂ കണ്ടു..അർനബ് ഗോസ്വാമി ആണ് അഭിമുഖം നടത്തുന്നത്..

ഒന്നുംമില്ലേലും നമ്മുടെ പ്രധാനമന്ത്രി സ്ഥാനാർഥി അല്ലെ ...കണ്ടു കളയാം എന്ന് വിചാരിച്ചു

സത്യം പറയാല്ലോ നാണം തോന്നി..ഒന്നുകിൽ രാഹുൽ കൊച്ചു മുതലാളിക്ക് ചെവിക്ക് എന്തോ പ്രശ്നമുണ്ട്..അല്ലെങ്കിൽ ബുദ്ധിക്ക് എന്തോ പ്രോബ്ലം..

അഭിമുഖത്തിന്റെ പ്രസക്ത ഭാഗം ഞാൻ പറയാം

ഗോസ്വാമി :താങ്കൾക്ക് മോഡിയുടെ മുന്നിൽ പരാജയപ്പെട്ടേക്കാം എന്ന് ഭയമുണ്ടോ..

രാഹുൽ : സ്ത്രീകളെ ശാക്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.

ഗോസ്വാമി : എങ്ങനെയാണു മോഡി ഗുജറാത്തിലെ സാമുദായിക വിപ്ളവത്തിന് കാരണക്കാരൻ എന്ന് താങ്കൾ പറയാനാകുക?

രാഹുൽ (വീണ്ടും) :സ്ത്രീകളെ ശാക്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.

ഗോസ്വാമി : ഗുജറാത്തിൽ നിന്നും മോഡിയെ തുരത്തുക എന്നാ തങ്ങളുടെ പാർട്ടി നയം എങ്ങനെയാണു കൈവരുത്താൻ പോവുന്നത്?

രാഹുൽ( വീണ്ടും) : സത്യത്തിൽ ശരിയായ issue എന്നാൽ women empowerment ആണ്..

( തുടരുന്നു)

തിരഞ്ഞെടുപ്പ് സമ്മേളനങ്ങളിൽ രാഹുൽ സംസാരിക്കുന്നത് ശ്രദ്ധിച്ചാൽ മനസിലാവും..ഇപ്പോഴും പറയും women empowerment ,

യുവാക്കളുടെ ജോലി..ഇത് തന്നെ തിരിച്ചും മറിച്ചും പറഞ്ഞു കൊണ്ടിരിക്കും ..അല്ലാതെ ആഴത്തിൽ ഉള്ള അറിവ് ഒട്ടും ഇല്ല

ഒരു ജനതയെ നയിക്കാൻ ഉള്ള കഴിവും പ്രാപ്തിയും ജന്മം കൊണ്ട് ഉണ്ടാവേണ്ടതാണ് മാഷെ..അല്ലാതെ ഒരു കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രം ഉണ്ടാവില്ല...ഇങ്ങനെയുള്ള 'അമുൽ ബേബി " യെ മാത്രേ കോണ്‍ഗ്രസിന്‌ തിരഞ്ഞെടുപ്പ് നയിക്കാൻ കിട്ടിയുല്ലോ..
ആവൊ ..എന്തെരോ എന്തോ..

VVIP കുടുംബത്തിൽ ജനിച്ചു ഇന്റർനാഷണൽ സ്കൂളിലും വിദേശരാജ്യങ്ങളിൽ പോയി പഠിച്ചു പ്രധാനമന്ത്രി ആവാൻ മുണ്ട് മുറുക്കി നില്ക്കുന്ന രാഹുൽ ഭായ്..

താങ്ങള്ക്ക് ഭാരതം എന്ന വാക്കിന്റെ അര്ഥം അറിയോ ?

അക്ഷരങ്ങള അച്ചടിച്ച്‌ കൂട്ടിയ പുസ്തകതാളുകളിൽ നിന്നും നിങ്ങൾ വായിച്ചു പഠിച്ച ഇന്ത്യ അല്ല

അനുഭവങ്ങളുടെ ഇന്ത്യ

കോടിക്കണക്കിനു പട്ടിണി പാവങ്ങളുടെയും നിരക്ഷരരുടെയും ഇന്ത്യ

കൂട്ടിക്കൊടുപ്പുകരുടെയും വേശ്യകളുടെയും ഇന്ത്യ

തോട്ടികളുടെയും കുഷ്ടരോഗികളുടെയും ഇന്ത്യ

ജഡക വലിച്ചുവലിച്ച് ചോരതുപ്പുന്നവന്റെ ഇന്ത്യ

മക്കൾക് ഒരു നേരത്തെ ഭക്ഷണം ഉണ്ണാൻ വക തേടി സ്വന്തം ഗര്ഭപാത്രം വരെ വിൽക്കേണ്ടി വരുന്ന അമ്മമാരുള്ള ഇന്ത്യ

അതിനു ഇന്ത്യ എന്നാ മഹാരാജ്യത്തിന്റെ സോൾ തൊട്ടറിയാനുള്ള സെൻസ് ഉണ്ടാവണം

sensibility ഉണ്ടാവണം

sensitivity ഉണ്ടാവണം ( കടപ്പാട്: മമ്മുക്ക, കിംഗ്‌")

പോ മോനെ ദിനേശാ.. ( കടപ്പാട് : ലാലേട്ടൻ )

..............................................................................................

കുറിപ്പ്: ഇടത് വലത് വ്യത്യാസം ഇല്ലാത്ത ഒരു സാധാരണക്കാരിയായ പൗരയുടെ വിലാപം

ഞാൻ ഒരു ഫെമിനിസ്റ്റ് ആണോ ആവൊ

സ്ത്രീകളെ പുരുഷന്മാരെകൾ ഉയരത്തിൽ ആണ് പടച്ചവൻ സൃഷ്ടിച്ചിരിക്കുന്നത്..

അവൾക്കു അവനെക്കാൾ ഉത്തരവാദിത്വ ബോധം ഉണ്ട്..അതാണ് ഒരു പുതിയ തലമുറയെ പടചെടുക്കുന്നതിന്റെ ജീവപപരമായ 80% ജോലികളും അവൻ സ്ത്രീയെ ഏൽപ്പിച്ചിരിക്കുന്നത് ..

ഒരു ബീജം കൊടുത്താൽ പുരുഷന്റെ ജീവപരമായ ഉത്തരവാദിത്വം കഴിഞ്ഞു..
പിന്നെ ആ കുഞ്ഞിനെ ഗർഭം ധരിക്കാനും പാലൂടാനും സ്ത്രീക്ക് മാത്രമേ സാധിക്കൂ..

അച്ഛൻ ഇല്ലാത്ത മക്കളെക്കാൾ അമ്മ ഇല്ലാത്തത് ആയിരിക്കും ഒരു കുഞ്ഞിനെ ഏറ്റവും കൂടുതൽ ബാധിക്കുക..

ഇതൊക്കെ പടച്ചവൻ സെറ്റ് ചെയ്തത്...പക്ഷെ പിന്നെ നടന്നത് പടച്ചവനു പോലും നിരക്കാത്തത് ആയിരുന്നു ..

സ്ത്രീ എന്നാൽ കുഞ്ഞിനെ ഗർഭം ധരിക്കാനും പാലൂട്ടനും പിന്നെ വീട്ടു ജോലിക്കും മാത്രം ഉള്ള യന്ത്രം ആയി മാറി..

ആദ്യ കാലങ്ങളിൽ അവള്ക്ക് വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടായിരുന്നു എന്ന് ആശ്വസിക്കാം..

പക്ഷെ വിദ്യാഭ്യാസം നേടി അവൾ സമൂഹത്തിന്റെ മുഖ്യ ധരയിൽ വന്നു എന്നൊകെ പറയുന്ന ഈ കാലത്തും
അവൾ കാശ് അങ്ങോട്ട കൊടുത്തു ജോലി ചെയ്യുന്ന വേലക്കാരി ആയി തന്നെ നിലനില്കുന്നു...

ഉദ്യോഗം കഴിഞ്ഞു ഓടി വന്നു വീട്ടു ജോലിയും ചെയ്തു ജീവിക്കുന്നു...ഇതാണോ മുഖ്യധാര ?

ഇത് വായിക്കോമ്പോൾ ഞാൻ ഒരു ഫെമിനിസ്റ്റ് ആണെന്ന് തോന്നാം...പക്ഷെ മനസ്സാക്ഷിയുടെ മുമ്പിൽ നിന്ന് ചോദിച്ചു നോക്കൂ..സ്ത്രീക് അവൾ അര്ഹിക്കുന്ന ബഹുമാനം കിട്ടുനുണ്ടോ.. കാണുന്ന ദൈവം എന്നൊക്കെ പറയുമ്പോളും 2 വയസ്സുള്ള പെണ്‍കുഞ്ഞും 80 വയസുള്ള അമ്മൂമ്മയും ഒരു പോലെ ബലാത്സംഗം ചെയ്യപെടുന്നത് ആ ബഹുമാനത്തിന്റെ കുറവ് കൊണ്ടല്ലേ......

ബഹുമാനിക്കേണ്ട...ഞങ്ങളെ ജീവിക്കനെങ്ങിലും അനുവദിക്കൂ

മകനേ മാപ്പ്..

മകനേ മാപ്പ്..

പച്ചപ്പും ചിത്ര ശലഭങ്ങളും പൂക്കളം നിന്റെ ബാല്യത്തിൽ

കമ്പ്യൂട്ടർ ഗെയിം കൊണ്ട് കുത്തി വരച്ചതിനു ....

മകനേ മാപ്പ്..

വല്ല്യുമ്മാന്റെ കഥകളിലെ സ്നേഹമുള്ള കാക്കയ്കും പൂച്ചയ്കും പകരം,

എന്നും അടിപിടി കൂടുന്ന കോലം കെട്ട കാർടൂണ്‍ ഭൂതങ്ങളെ നിറച്ചതിനു ....

മകനേ മാപ്പ്..

മണ്ണിൽ തൊട്ടു കളിക്കേണ്ട മണ്ണ് കാണിക്കുക പോലും ചെയ്യാതെ

ഫ്ലാറ്റിന്റെ നാല് ചുമരുകൾക്കുള്ളിൽ അടച്ചിട്ടതിന്..

മകനേ മാപ്പ്..

ഒത്തിരി ഒത്തിരി സ്നേഹം തരുന്ന ഉപ്പപ്പന്ടെം വല്യുമ്മാന്റെം സ്നേഹം നിഷേധിച്ചതിനു...

മകനേ മാപ്പ്..

ഉമ്മാന്റെ കോന്തല പിടിച്ചു നടക്കേണ്ട പ്രായത്തിൽ ബേബി carile ആന്റി നെ കൊണ്ട് വന്നതിനു..

പ്രവാസത്തിന്റെ ഈ ഓട്ടത്തിനിടയിൽ...

നിന്റെ നഷ്ടപ്പെടുന്ന ബാല്യം ഞങ്ങൾ മറന്നു പോവുന്നു മോനേ..

പക്ഷെ എന്നെങ്കിലും നീ മനസ്സിലാകും

എല്ലാം നിനക്കും കൂടി വേണ്ടി ആയിരുന്നു എന്ന്..

ബന്ധങ്ങൾ കാലാകാലങ്ങളിൽ ...ഒരെത്തിനോട്ടം !

കാലം മാറുമ്പോൾ നമ്മുടെ ബന്ധങ്ങളിലും ഒത്തിരി മാറ്റങ്ങൾ വരുന്നുണ്ട്..അല്ലെ?

ഒരു 30 വര്ഷം മുമ്പ് വരെ മക്കൾക്ക് ഉപ്പനോട് ഭയങ്കര പേടി,ബഹുമാനംആയിരുന്നു..ഉപ്പയോട്‌ ഒരു വാക്ക് വരെ മറുത്തു പറയില്ല...

വാപ്പ പറഞ്ഞ പെണ്ണിനെ കെട്ടുക..

എനിക്ക് തോന്നുന്നു ഉപ്പയും മക്കളും നേരെ നേരെ നിന്ന് സംസാരിക്കുന്ന തവണകൾ കയ്യിൽ എണ്ണാവുന്ന അത്ര മാത്രം ആയിരിക്കും എന്ന്..ഉപ്പ എന്നത് പലർക്കും പേടിസ്വപ്നവും ആയിരിക്കും..

വീടുകളിൽ മിക്കവാറും ദാരിദ്ര്യം ആയിരുന്നു ..അന്നത്തെ ഏതു മക്കളോട് ചോദിച്ചാലും പറയും ഒരു 5 കിലോമീറ്റർ നടന്നു സ്കൂളിൽ പോയ കഥയും പിന്നെ നോട്ട് ബുക്ക്‌ വാങ്ങാൻ ചുമട് എടുത്ത കഥയും..

ആ മക്കൾ ഉപ്പമാർ ആയപ്പോൾ ഉണ്ടായ ഉപ്പ, മക്കൾ ബന്ധം കുറെ മാറി..

തങ്ങള്ക്ക് കിട്ടാത്തത് മക്കള്ക്ക് സാധിപ്പിച്ചു കൊടുക്കാനുള്ള ഒരു തത്രപ്പാട് ആയിരുന്നു അടുത്ത തലമുറ ഉപ്പമാർക്ക് ..

എന്തും കാര്യവും മക്കളോടും കൂടി ചര്ച്ച ചെയ്യാനുള്ള മാനസിക നിലയിൽ ആയിരുന്നു ഉപ്പമാർ അപ്പോൾ...

തനിക്ക് ഡോക്ടർ ആവാൻ പറ്റിയിലേൽ തന്റെ കുട്ടിയെ ഡോക്ടർ ആക്കുക ഇങ്ങനെ ഉള്ള കലാപരിപാടികൾ ആയിരുന്നു അപ്പോൾ..
അത് കൊണ്ട് തന്നെ ആ തലമുറയിൽ ഉള്ള മക്കള്ക്ക് ദാരിദ്ര്യം ഒന്നും അനുഭവിക്കേണ്ടി വന്നില്ല..

തനിക്കുള്ള ജീവിത പങ്കാളിയെ വീടുകാരുടെ സമ്മതത്തോടെ കണ്ടു പിടിക്കാൻ ആ തലമുറക്കായി..

പിന്നെയാണ് ഒരു ultramodern ആയ ലേറ്റസ്റ്റ് തലമുറ..ഉപ്പ മക്കൾ എടാ പോടാ ലെവൽ ആയി..

എന്ത് തീരുമാനവും മക്കൾ എടുക്കും..ഉപ്പമാർ അനുസരിക്കും..പഠിക്കാൻ പോകുന്ന വിഷയം മുതൽ ജീവിത പങ്കാളിയെ വരെ..
പറ്റില്ല എന്ന്പ പറഞ്ഞാൽ ഒന്ന് പോടാ അപ്പാ എന്ന് പറയും...മക്കളോട് സംസാരിക്കാൻ ഉപ്പമാർക്ക് ആഗ്രഹമുണ്ട്...മൊബൈൽ, കമ്പ്യൂട്ടർ, ഇന്റർനെറ്റ്‌ എല്ലാം ആയതോടെ മക്കള്ക്ക് സമയമില്ല..

രണ്ടാം തലമുറയില ഉണ്ടായ വ്യത്യാസം നല്ലതായിരുന്നു എന്നാണ് എന്റെ അനുഭവം..പക്ഷെ മൂന്നാം തലമുറ ...പടച്ച തമ്പുരാൻ തന്നെ അവരെ കാക്കണം..എന്തും ഒരു use and throw മനോഭാവം..അത്കൊണ്ട് തന്നെ വാർധക്യ കാലത്ത് അവർ നോക്കും എന്ന് ഒരു തോന്നലും വേണ്ട..

എന്നാലും എല്ലാം നല്ലതിനാണെന്ന് വിചാരിച്ചു നമുക്ക് ആശ്വസിക്കാം അല്ലെ?

ഒരമ്മ മകൾക്കെഴുതിയ കത്ത്


പ്രിയപ്പെട്ട മകളെ...

നിനക്ക് സുഖമാണോ..?

നിന്റെ കൂട്ടുകാരികൾ എന്ത് പറയുന്നു..? ഇവടെ എല്ലാവര്ക്കും സുഖം തന്നെ..

നമ്മുടെ ചക്കിപൂച്ച പ്രസവിച്ചുട്ടോ ..അവളെ പോലെ തന്നെ ഉള്ള രണ്ടു വെളുത്ത രണ്ടു കുഞ്ഞുങ്ങൾ..ചക്കി ഇപ്പൊ പഴയ പോലെ ഒന്നും അല്ല..മക്കളേം കൂട്ടിപിടിച് അവൾ ഒരു അമ്മയുടെ തലയെടുപ്പോടെ തൊടിയിൽ കൂടി നടക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്..

ഉപ്പ ഇത് വരെ കടയിൽ നിന്നും വന്നിട്ടില്ല..ഇപ്പോൾ പതിവായി നല്ല താമസിച്ചു ആണ് വരുന്നത്..നിങ്ങൾ രണ്ടു പെണ്‍കുട്ടികൾ വളർന്നു വരുന്നത് ഓർത്ത് ഉപ്പാക്ക് നല്ല ടെൻഷൻ ഉണ്ട്..

നിനക്കറിയാമല്ലോ..+2 കഴിഞ്ഞ് നിനക്ക് കൂടുതൽ പഠിക്കണം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എതിർത്ത് ഒരിക്കലും നിന്നോടുള്ള സ്നേഹക്കുറവു കൊണ്ടല്ല..

നിന്റെ നിർബന്ധത്തിനു വഴങ്ങി നിന്നെ ഹോസ്റ്റലിൽ പറഞ്ഞു വിട്ടു..ഇന്നലെ കൂടി ആ ബ്രോക്കെർ മൊഇദീൻക്ക ഉപ്പനോട് പറയുന്നുണ്ടായിരുന്നു നല്ലൊരു ആലോചന ഉണ്ട്..
ഇപ്പൊ കെട്ടിച്ചില്ലേൽ പിന്നെ രണ്ടാം കെട്ടുകാരനെയെ കിട്ടൂ..പിന്നെ പെണ്ണ് പഠിച്ചാൽ അതെ പോലെ പഠിച്ച ചെക്കനെ കിട്ടാൻ നല്ല സ്ത്രീധനം കൊടുകേണ്ടി വരും എന്നൊക്കെ ..

പെണ്മക്കൾ ഉള്ള ഉപ്പന്ടെം ഉമ്മന്ടെം നെഞ്ചിൽ തീ ആണ് മോളെ....

അതൊന്നും സാരമില്ല..നീ നന്നായി പഠിക്കണം..എന്തൊക്കെ പറഞ്ഞാലും പഠിച്ച സ്വന്തമായി വരുമാനം ഒക്കെ ഉള്ള പെണ്കുട്ടികൾക്ക് ഭർത്താവിന്റെയും വീടുകരുടെയും മുന്നില് സ്ഥാനം ഉണ്ട്..അവരുടെ വാക്കിനു വില ഉണ്ട്..

ഉമ്മ പണ്ട് ഉപ്പാന്റെ വീട്ടിൽ കഷ്ടപെട്ടത് മോളും കണ്ടതല്ലേ..അത് കൊണ്ടാണ് നീ പഠിക്കണം എന്ന് പറഞ്ഞപോൾ ഞാൻ നിനക്ക് വേണ്ടി നിന്നത്..

നിന്നോട് പ്രത്യേകിച്ച് പറയേണ്ടതില്ല..എന്നാലും മോളെ..നീ നന്നായി സൂക്ഷിക്കണം..പത്രത്തിലും ടിവിലും ഒക്കെ ഓരോന്ന് കേൾക്കുമ്പോൾ പേടി ആണ് ഉമ്മാക്ക് ..

ഒരു പീഡനം വായിച്ചാൽ പിന്നെ അന്ന് രാത്രി ഉമ്മാക്ക് ഉറക്കമില്ലാത്ത രാത്രി ആണ്..പുലരും വരെ മനസിൽ ഒരു നീറ്റലാണ്..
സ്വന്തം ഉപ്പനെയും ഉപ്പപ്പനേം ആങ്ങള മാരെ വരെ പേടിക്കേണ്ട കാലം ആണിത്..സംരക്ഷിക്കേണ്ടവർ തന്നെ പെണ്‍കുട്ടികൾക്ക് മുമ്പിൽ രാക്ഷസൻമാർ ആവുമ്പോൾ ഭയപ്പെട്ട് ഒരു തള്ളക്കുരുരുവി അതിന്റെ പെണ്മക്കളെ എങ്ങനെ വളർത്താം എന്നാലോചിച്ച് ഉമ്മാക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല കുഞ്ഞേ..

നീ നന്നായി പഠിച്ചു ഉപ്പക്കും ഉമ്മക്കും "അത് എന്റെ മകളാണ് " എന്ന് അഭിമാനത്തോടെ പറയിപ്പിച്ച് തിരിച്ചു വരണം..

17 ആം തീയതിക്ക് നിന്റെ പരീക്ഷ കഴിയില്ലേ? ഉപ്പ അന്ന് ഉച്ചക്ക് ഹോസ്റ്റലിൽ വരും..പരീക്ഷയ്ക്ക് കേറുന്നതിനു മുമ്പ് 33 സ്വലാത്ത് മറക്കണ്ട..പടച്ച റബ്ബ് നിനക്ക് തെളിഞ്ഞ ബുദ്ധിയും നല്ല വിചാരങ്ങളും നൽകുമാറാകട്ടെ ...

എന്ന് ഉമ്മ

ഒരു ഡയറി ഉണ്ടാക്കിയ പൊല്ലാപ്പ്

ഒരു പത്താം തരത്തില പഠിക്കുന്നത് വരെ എനിക്ക് സ്ഥിരമായി ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നു..

"രാവിലെ 6 മണിക്ക് എണീറ്റു ..പല്ല് തേച്ചു..ചായ കുടിച്ചു..ബസ്‌ കയറി സ്കൂളിൽ പോയി..

ടീച്ചർ കുറെ പഠിപ്പിച്ചു.. തിരിച്ചു വന്നു..അത്താഴം കഴിച്ചു..10 മണിക്ക് ഉറങ്ങി.."

ഇതാണ് സ്ഥിരം വാചകം..

ഒരു എട്ടാം തരത്തിൽ എത്തിയപ്പോൾ കുറച്ചു സാഹിത്യ രോഗം ബാധിച്ചു....
അതോടെ
"മാതാവ്‌ ഇന്ന് ഭോജനം തന്നില്ല"..

"മന്ദമാരുതൻ എന്റെ കവിളിൽ തലോടി" ..

"പടിഞ്ഞാറൻ കാറ്റു വീശിയപ്പോൾ ചക്കപ്പഴം പൊട്ടിച്ചിരിച്ചു" ...

ഇങ്ങനെയൊക്കെയായി ഡയറി എഴുത്ത്..

കുറച്ചു നാൾ അങ്ങനെ പോയി..

ഒരു ദിവം ഒരു ഭയങ്കര സംഭവം ഉണ്ടായി.....

എന്റെ അനിയത്തി ഞാൻ ഇല്ലാത്ത സമയത്ത് ആ ഡയറി പൊക്കി..അത് ഉപ്പാന്റെ മുന്നില് ഹാജരാക്കി..

ആകെ പ്രശ്നമായി..അതിലെ ചില വാചകങ്ങൾ വായിച്ച ഉപ്പാന്റെ നെഞ്ച് ഉരുകി..

"ബി ക്ലാസ്സിലെ നവാസ് എന്നെ നോക്കി കണ്ണിറുക്കി ,,
ഇനി അവനു എന്നൊരു അനുരാഗം ആയിരിക്കുമോ?"എന്നുള്ള എന്റെ അതി ഭയങ്കരമായ എന്റെ സംശയവും..

ഹഹ..എന്തായാലും പണി പാളി..അടി മതിയാവോളം കിട്ടി..എന്റെ മനസ്സ് സുഖ സുഷുപ്തിയിൽ ആറാടി..

ആ സംഭവം വളരെ റാഡിക്കൽ അയ മാറ്റമാണ് എന്റെ ജീവിതത്തിൽ ഉണ്ടാക്കിയത്..എന്താണെന്നല്ലേ ...

"ഞാൻ ഡയറി എഴുത്ത് നിർത്തി ..."

.............ശുഭം.................

ഒരു ഉദ്യോഗസ്ഥയായ വീട്ടമ്മയുടെ വിലാപം

"ടീ ...ഈ ഷർട്ട്‌ ഇസ്തിരി ഇട്ടതു ശരിയായില്ല..ദേ ..പുറകിൽ ഒരു ചുളിവ് "

"ഉമ്മാ..എനിക്ക് ഈ പാന്റു വേണ്ട..മറ്റേ പാന്റ് മതി"

ഓ ..ഇവന്മാര് രണ്ടും കൂടി എന്റെ ജീവനെടുക്കും...മനുഷ്യൻ രാവിലെ 5 മണിക്ക് എണീറ്റ് പ്രാതലും ഉച്ചഭക്ഷണവും ഉണ്ടാകി മൂന്നു പേർക്കും ഉള്ള ടിഫിനും ശരിയാക്കി ഒന്ന് കുളിക്കാൻ പോവുകയാണ്..

പത്രം കഴുകലും അലക്കലും ഒക്കെ തിരിച്ചു വന്നിട്ട്..

"നിങ്ങളെ രണ്ടിനേം ഞാൻ ഇപ്പോഴേ വിളിക്കുന്നതാ ..ഇനിയിപ്പോൾ ഇതൊക്കെ തന്നെ ഇട്ടാൽ മതി..ഈ ചുളിവ് ഒട്ടും പറ്റില്ലെങ്കിൽ സ്വയം ഇസ്തിരി ഇട്ടൂടെ.." എനിക്ക് ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു..

ഇപ്പോൾ തന്നെ 7.20 ആയി..7.40 നുള്ള സന ബസ്‌ കിട്ടിയില്ലെങ്കിൽ ഇന്നും ബോസിന്റെ ചീത്തവിളി കേള്കണം"മേഡം ..you are regularly irragular..."

"ഉമ്മാ..ഇന്നും ഇഡലി ..എനിക്ക് വേണ്ട"

"അല്ല..വെളുപ്പാൻ കാലത്ത് ഞാൻ മട്ടണ്‍ ബിരിയാണി ഉണ്ടാക്ക്കം.. നിനക്ക് നല്ല അടി വേണ്ടേൽ വേഗം തിന്നോ.."

"ടീ ..എന്റെ സോക്ക്സ് കാണുന്നില്ല"

"ഉമ്മാ..എന്റെ social text book.."

പടച്ചോനെ..ഇതു നേരത്ത് ആണോ പഠിച്ച ഡിഗ്രി എടുക്കാൻ തോന്നിയത്..ഉമ്മാനെ പോലെ വീട്ടമ്മയായി വീട് കാര്യവും നോക്കി മക്കളേം താലോലിച് ഇരുന്നാൽ മതിയായിരുന്നു...ഇതിപ്പോൾ പകൽ മുഴുവൻ ഉമ്മ വീട്ടിൽ ചെയ്തിരുന്ന ജോലി മുഴുവൻ 9 മണി ആകുമ്പൊഴെകും ചെയ്ത് തീർത്തിട്ട് വേണം ജോലിക് പോവാൻ..അവിടെ ചെന്നാൽ ആകെ സംശയം ആണ്..ഗ്യാസ് പൂട്ടിയോ..മോനെങ്ങാനും നേരത്തെ സ്കൂൾ വിട്ടിട്ടുണ്ടാവോ..വീട്ടിലെത്തിയാൽ അവിടെയും സമാധാനം ഇല്ല...പ്രൊജക്റ്റ്‌ സമയത്ത് തീര്ക്കാൻ പറ്റുമോ ...

"ഉമ്മാ..ഇന്നും ലഞ്ചിന് ചോറും ചമ്മന്തിയും ആണെങ്കിൽ ഞാൻ കഴിക്കില്ലടോ..

"മോനെ..ഇപ്പോൾ ഒന്നും മിണ്ടാൻ നിക്കണ്ടാട്ടോ..ഇങ്ങോട്ട് പോരെ.."

ഓ..അങ്ങനെ..ഞാൻ ഇവിടെ പെടാപ്പാട് പെട്ടാ ജോലിക് പോകുന്നത്..നിങ്ങള്ക്ക് ഒന്ന് വന്നു സഹായിച്ചാൽ കയ്യൊന്നും തേഞ്ഞു പോകില്ല...ഞാൻ മിക്കവാറും ഇവടുന്നു ഓടിപ്പോകും കേട്ടോ..

"എന്റെ മുത്ത് എവിടെകും ഓടിപ്പോവില്ല..നീ അല്ലെടീ ഈ വീടിന്റെ വിളക്ക് ..നീ ഇല്ലെങ്കിൽ പിന്നെ ഞങ്ങള്കാരാ..ടാ ..മോനെ..വാ..നമ്മുക്ക് ഉമ്മച്ചിക്കൊരു ഉമ്മ കൊടുക്കാം ...ഉമ്മ...."

എന്റെ സകല ദേഷ്യവും അതോടെ ഇന്നത്തേക്ക് തീര്ന്നു...

നാളെയും കഥ തഥൈവ...

ഹഹഹ

എന്റെ ഇഷൂട്ടന്റെ വീട്..ഉമ്മന്റെം




ഞാലിപ്പൂവന്റെ ചോട്ടിൽ ഇന്ന് കളിവീട് ഉണ്ടാക്കാം.......
ഞാൻ ഉമ്മയാവാം...
ഉമ്മച്ചി ഉപ്പച്ചിയാവോ ?
എന്നിട്ട് ചോറും കൂട്ടാനും ഉണ്ടാക്കാം..

മോനൂന്റെ ക്ഷണമാണ്..
ഉമ്മാന്റെയല്ലാത്ത വലിയ വീടിനു പുറത്ത്..
എന്റെ ഉണ്ണീടെ മാത്രമായൊരു കളിവീട്...

ഉള്ളിൽ മോന്റെ കയ്യും കാലും
ഉരുവം കൊണ്ട് തുടങ്ങിയപ്പോഴാണ്
മനസ്സിലെ കളിവീട് ഉടച്ചു വാർത്ത്
ജനലും വാതിലും വച്ചത്...

വെറും കളിമണ്‍ തുരന്നെടുത്ത്
കയ് കുമ്പിളിൽ വെള്ളം കോരിയെടുത്ത്
വക്ക് കെട്ടാതെ..അരികു തേക്കാതെ..
കാക്കച്ചുള്ളി കൊണ്ട്..
തൂണും പാലവും ഉറപ്പിച്ചു ...

തൊടി കെട്ടാൻ ചുവന്ന പ്ലാവില തന്നെ തിരഞ്ഞ്...

"ചോറുണ്ണാൻ കൈ കഴുകു.."
കുഞ്ഞു വായിലെ ആതിഥ്യ മര്യാദ...!!!

കയ്കുമ്പിൾ ചായ്ച്ചു,
വെള്ളം കോരാൻ ഇറങ്ങുമ്പോൾ...
ഉള്ളു മന്ത്രിച്ചു

"ഇത് മുകളിൽ എത്തുമ്പോഴേക്ക് തീർന്നു പോവില്ലേ കുഞ്ഞേ..."

ചിരിച്ചു നിന്നേ കണ്ടുള്ളൂ
കുമ്പിളിൽ കയറി വന്ന ഒരു തുള്ളി
ഇടം കണ്ണിൽ തെറിക്കും വരെ ...

കാലമേ..നിനക്കഭിനന്ദനം...
ഹാ..ഇതല്ലേ തണുപ്പ് ....

കുഞ്ഞേ...ഇതെന്റെ കണ്ണല്ല ..മനസ്സാണ്...
നിന്റേത്‌ കളിവീടുമല്ല...പാഠമാണ്...

"പാഠം...!!!"

ഒരു ബിരിയാണിക്കഥ


"ടീ..നമുക്കിന്നൊരു അതിഥി ഉണ്ട്.."

അതിഥിയോ..പടച്ച തമ്പുരാനേ...ഉമ്മയും ഉമ്മാമ്മയും ഒക്കെ ഉണ്ടാക്കുന്ന ഭക്ഷണം തിന്നു തീർക്കാൻ അല്ലാതെ അടുക്കളയിൽ കയറാത്ത നുമ്മ കല്യാണം കഴിഞ്ഞ്‌ ഗൾഫിൽ എത്തിയതിനു ശേഷം ഇക്കാന്റെ ദേഹത്ത് എന്റെ പാചക പരീക്ഷണം തുടങ്ങിയതേയുള്ളൂ...

"ബിരിയാണി എങ്കിലും ഉണ്ടാക്കണം.."

'ബിരിയാണിയോ..നല്ല കഥയായി'..

എന്നാലും നോക്കാല്ലേ...കോളേജിൽ നിന്നും കിട്ടിയ നല്ല കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി മാത്രം കൈമുതൽ ആയുള്ള ഞാൻ എന്തായാലും ആ വെല്ലുവിളി സ്വീകരിച്ചു..

എന്തു വന്നാലും ബിരിയാണി ഉണ്ടാക്കുക തന്നെ...(ഇക്കയുടെ മാനം കാത്തല്ലേ പറ്റൂ)

ഇനി ഒരു റെസിപ്പി വേണം...അപ്പനെ തപ്പിയെടുക്കാനും ആപ്പുള്ള കാലം...സ്മാർട്ട്‌ ഫോണിൽ തപ്പി ഒരു ആപ്പ് തപ്പിയെടുത്തു...

മമ്പുറത്തെ തങ്ങളെയും മുഹയിദ്ദീൻ ഷൈകിനെയും ഒക്കെ മനസ്സിൽ ധ്യാനിച്ച്‌ ഉള്ളി,തക്കാളി, വെളുത്തുള്ളി, ഇഞ്ചി എല്ലാം മുറിച്ചു വഴറ്റി..അടുക്കള കണ്ടാൽ ആന കയറിയ കരിമ്പിൻ തോട്ടം പോലെ ആയി...

മൂക്കുന്നത് വരെ വഴറ്റാൻ കാത്തു നിന്ന സമയം... നുമ്മന്റെ അമ്മാവന്റെ ഒരു ഫോണ്‍ വന്നു...ഫോണ്‍ വിളി കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോ ആകെ കരിഞ്ഞ മണം ...സംഗതി ഫ്ലോപ്പ് ആയി..ഇനിയിപ്പോ എന്ത് ചെയ്യും..ഇക്കനോട് ചോദിച്ചപ്പോ ആൾ കൈ മലർത്തി .

വിശ്വാസം അതല്ലേ എല്ലാം..പിന്നെ ഒന്നും ആലോചിച്ചില്ല..കരിഞ്ഞു പിടിച്ച മസാല കുറച്ചെടുത്തു കളഞ്ഞു..ബാക്കിയിൽ ചിക്കൻ ഇട്ടു കുക്കർ അടച്ചു..

കരിഞ്ഞും കരിയാതെയും ഒക്കെ നെയ്ച്ചോറും ഉണ്ടാക്കി..

ക്ലൈമാക്സിൽ ആപ്പ് മുതലാളി പറഞ്ഞതനുസരിച്ച് ദം ഇട്ടു..ദം ഇടാൻ വച്ച മൈദാ 3 തവണ താഴെ പോയി...ആപ്പുണ്ടാകിയവന് എന്ത് കോപ്പ് വേണേലും എഴുതാലോ എന്ന് പിറുപിറുത്തു പിന്നെയും ഒട്ടിച്ചു..(ഈ ബിരിയാണി കണ്ടു പിടിച്ചോനെ പച്ചക്ക്‌ ഇതുപോലെ കത്തിക്കണം എന്നു മനസ്സിൽ തോന്നിയ നിമിഷങ്ങൾ ).

അവസാനം ദം പൊട്ടിച് ടേസ്റ്റ് നോക്കി.. ഹൊ...ഉമ്മയും ഉമ്മാമ്മയുമൊക്കെ ഉണ്ടാക്കുന്നതിന്റെ നാല് അയലത്ത് പോലും എതില്ലേലും ബിരിയാണിയുടെ അളിയന്റെ പെങ്ങളുടെ ഭർത്താവിന്റെ മൂതുമ്മാന്റെ മോൻ എന്നൊക്കെ വിളിക്കാൻ പറ്റുന്ന ഫൈനൽ പ്രോഡക്റ്റ് പിറവിയെടുത്തു...

അതിഥികൾ വന്നപ്പോൾ ആരാന്റെ കെട്ട്യോൾ ഉണ്ടാക്കിയത് കൊണ്ടും വിശപ്പ്‌ എന്ന വികാരം കുടല്മാലകളെ പിച്ചിചീന്തുന്ന അതി തീവ്രവും ഭയാനകവുമായി മാറിയത് കൊണ്ടും മനസ്സു കൊണ്ട് നുമ്മന്റെ തള്ളക് വിളിച്ചു കൊണ്ട് അവരത് കഴിച്ചു..എന്റെ പ്രോഡക്റ്റ് ഒട്ടും വേസ്റ്റ് ആയില്ല...

ജീവിതത്തിൽ പല തവണ ബിരിയാണി കഴിച്ചിട്ടുടെങ്കിലും ബിരിയാണി അദ്ഭുതം ആയി തോന്നിയത് അന്നാണ്...

അന്ന് ബിരിയാണി കഴിച്ചു വീട്ടില് നിന്നും പോയ ഇക്കാന്റെ കൂട്ടുകാർ പിന്നെ ഇക്കാന്റെ കോൾ കണ്ടാൽ പോലും പേടിച്ചു എടുക്കതെയായി എന്നത് ഈ കഥയുടെ പിന്നാമ്പുറം ..

( ഉമ്മാക്കും ഉമ്മമ്മാക്കും എന്റെ കൂപ്പുകൈ..)

ഇരുൾ



ഇരുളിനൊരു കഥയുണ്ട്..

ആശ്വാസം തേടുന്ന മുഖങ്ങൾക്കും ആശ്വാസം തേടുന്ന നയങ്ങൾക്കും

ഒരു ഒളിത്താവളം ആണ് ഇരുൾ...

ഇരുളിന്റെ നെഞ്ചിൽ ഉറങ്ങുമ്പോൾ..

ദുഃഖങ്ങൾ അസ്തമിക്കുന്നു, കിനാവുകൾ മൊട്ടിടുന്നു ...

ചായങ്ങൾ ഇല്ലാത്ത ഇരുളിൽ എല്ലാ മനുഷ്യരും ഒരു പോലെ...

വെറും നിഴൽ മാത്രം....

ഗദ്ഗദങ്ങൾ, നെടുവീർപ്പുകൾ..

ഒളിപ്പിക്കനോരിടം....

ഈ നിശബ്ദതയിലെ കാറ്റിനു പോലും

ഈണം..താളം...

ഇവിടെ ആകെ ഇരുൾ മാത്രം...കൂരക്കൂരിരുട്ട് ...

ആരുമറിയാതെ....ആരെയുമറിയാതെ...

മനസ്സ് ചിത പോലെ കത്തുമ്പോൾ

ഭാവഭേദങ്ങളെ താഴിട്ടു പൂട്ടുന്ന

വിങ്ങലുകളെ ഒളിപ്പിക്കുന്ന ഇരുൾ
ഇരുൾ

------------------------------------------------------------------

ചില ഭക്ഷണ വിചാരങ്ങൾ


ഫാസ്റ്റ് ഫുഡും വിദേശ രുചികളും ഇടിച്ചു കയറി വന്നപ്പോൾ ഒതുങ്ങി മാറി നിന്ന കുറെ നാടൻ രുചികളുണ്ട് നമുക്ക്..

ജീവിത തിരക്കുകളിൽ നാം കയ് വിട്ട് കളഞ്ഞ തീന്മേശ നമുക്കെന്നും നഷ്ട സുഗന്ധം തന്നെയാണ്

ഉമ്മാമ്മ ഉണ്ടാക്കിതന്നിരുന്ന ഇറച്ചിപതിരിയുടെയും കായടയുടെയും ചെമ്മീനുണ്ടയുടെ ഒക്കെ ഗന്ധം ഓർമയിൽ തെളിയുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്നു..

അന്നൊക്കെ വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോൾ കുട്ടികൾക്ക് ബേക്കറി പലഹാരങ്ങളല്ല നല്കിയിരുന്നത്..അടുക്കളയ്ക്ക് ഓരോ നേരവും ഓരോ മണമായിരുന്നു...

അങ്ങനെ എത്ര രുചിയോർമ്മകൾ ഉണ്ടാവും ഓരോരുത്തർക്കും....

പല പ്രാവശ്യം ഉപയോഗിച്ച എണ്ണ കൊണ്ട് വറുത്തെടുത്ത ബേക്കറി പലഹാരങ്ങൾ,പാക്കറ്റ് സ്നാക്ക്സ് ഒക്കെ കഴിക്കുന്ന കുട്ടികള്ക്ക് കിട്ടുന്നത് അധിക പൂരിത കൊഴുപ്പ്...എന്നാലോ അവർക്കാവശ്യമായ nutrition കിട്ടുന്നുമില്ല...ഫലം..obesity ..കുട്ടികൾ കുട്ടിയാനകളെ പോലെ ഗുണ്ടുമണികൾ ആവുന്നു..ചെറിയ പ്രായത്തിലെ രക്ത സമ്മർദം, കൊളെസ്ട്രോൾ ...

ചിക്കൻ ഇല്ലാതെ കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കില്ല..ഈ ചിക്കൻ ഹോർമോണ്‍ പൂരിതം..ഫലം പെണ്‍കുഞ്ഞുങ്ങൾ "പെണ്ണ് " എന്നാ വാക്ക് എന്തെന്നരിയുന്നതിനു മുന്നേ ഋതുമതികൾ ആവുന്നു..വളര്ന്ന ശരീരത്തിനുള്ളിലെ കുഞ്ഞു മനസ്സുള്ള "സ്ത്രീ "..

ആണ്‍കുട്ടികൾ ഒത്ത പുരുഷന്റെ ശരീരമുള്ള , അമ്മയുടെ പിന്നാലെ നടന്നു ചിനുങ്ങുന്ന അമ്മക്കുട്ടി..ആകെയൊരു പൊരുത്തക്കേട്

മാറിയ കാലത്ത് പഴമയിലെക്ക് തിരിഞ്ഞു നടക്കാനൊന്നും നമുക്കാവില്ല...ഇന്നത്തെ "ശരി" നാളെത്തെ " തെറ്റ് " ആവാം..പക്ഷെ ചില ശരികൾ അന്നും ഇന്നും എന്നും ശരി തന്നെയാണ്..

പക്ഷെ ചിലതൊക്കെ അമ്മമാർക്ക് ആവാം..

ഓരോ മനുഷ്യന്റെയും ഭക്ഷ ശൈലി രൂപപ്പെടുന്നത് അവരുടെ കുട്ടിക്കാലത് നിന്നാണ്..ആരോഗ്യകരമായ ഭക്ഷണശീലം പരിശീലിപ്പിക്കൂ...

മുളയിലെ കരിഞ്ഞു പോവാത്ത ഉള്കരുത്തുള്ള പുതു തലമുറ ഉണ്ടാവട്ടെ..

കോഴിക്കൊരു ചരമ ഗീതം


പ്രിയപ്പെട്ട frozen ചിക്കൻ ,

ഭൂമിയിൽ മനുഷ്യന് വേണ്ടി ഇത്രയേറെ ജീവത്യാഗം ചെയ്യേണ്ടി വന്ന ഒരു ജീവിവർഗം നിങ്ങൾ കോഴികളെ കഴിഞ്ഞേ ഉണ്ടാവൂ..

പെരുത്ത് നന്ദിയുണ്ട്..

KFC ആയും നരകത്തിലെ നരകത്തിലെ കോഴിയായും ചാർകോൾ ചിക്കനായും ഒക്കെ ഞങ്ങളുടെ തീന്മേശയിൽ എത്തിയപ്പോൾ കൊതിയോടെ ഞങ്ങൾ നിന്റെ മേൽ ചാടി വീണു..പിന്നെ എല്ലുകൾ മാത്രം ബാക്കിയാക്കി ഒരു നന്ദി പോലും പറയാതെ ....

ഈ രുചിക്ക് പിന്നിലുള്ള നിന്റെ ത്യാഗം ഞങ്ങൾ കണ്ടില്ലെന്നു നടിച്ചു...മുളകും ഉപ്പും വിനഗിര്യും ചേർത്ത് നിന്നെ കുളിപ്പിച്ചപ്പോൾ നിന്റെ മേനി എന്ത് മാത്രം നൊന്തു കാണും ..പിന്നെ തിളച്ച എണ്ണയിൽ വറുത്തപ്പോൾ..ശോ..സത്യായിട്ടും പാവം തോന്നുന്നു

21 ദിവസം poultry farm ഇലെ കൃത്രിമ ചൂടിൽ വിരിഞ്ഞ കണ്ണ് തുറന്നു നോക്കിയപ്പോ അമ്മയെ കാണാതെ നീ കരഞ്ഞുവോ..അമ്മയുടെ സ്നേഹം ഇല്ലാതെ നീ എങ്ങനെ ജീവിച്ചു? അവിടെ നിനക്ക് കൂട്ടുകാർ ഉണ്ടായിരുന്നോ?

നിനക്കും ഉണ്ടായിരുന്നില്ലേ സ്വപ്‌നങ്ങൾ...തൊടിയിലും പറമ്പിലും കൊത്തി കൊറിച്ചു നടക്കാൻ..മൊഞ്ചുള്ള പൂവനെ പ്രണയിക്കാൻ..പിന്നെ മുട്ടയിട്ട് 21 ദിവസം അടയിരുന്നു സ്വപ്‌നങ്ങൾ കാണാൻ....വിരിയുന്ന കുഞ്ഞുങ്ങളെ കാക്കനും പരുന്തും കൊണ്ട് പോകാതെ ചിറകിനുള്ളിൽ ഒളിപ്പിച്ചു നല്ലൊരു തള്ള കോഴിയാവാൻ ...

നിനക്കറിയോ ഈ ലോകത്ത് വേറെയും കുറെ പക്ഷികളുണ്ട്..മൃഗങ്ങൾ ഉണ്ട്..പൂവുണ്ട്..പല നേരത്ത് വല നിറങ്ങൾ കാട്ടുന്ന ആകാശമുണ്ട്..കാടുണ്ട്..പുഴയുണ്ട്..പൌൾട്രി ഫാർമിൽ ഇടുങ്ങിയ കൂടിൽ തുടങ്ങി ഫ്രീസറിൽ അവസാനിച്ച നിനക്ക് എന്ത് വെളിച്ചം..എന്ത് ഇരുട്ട് അല്ലെ...

എല്ലാത്തിനും കാരണം ഞങ്ങൾ മനുഷ്യരല്ലേ..സരോല്ല്യടോ..സത്യായിട്ടും സോറി കേട്ടോ..

(ചിക്കൻ എടുത്തു defrost ചെയ്യാൻ വെള്ളത്തിൽ ഇട്ടു ആ സമയം ടിവി കാണാൻ ഇരുന്നപ്പോൾ തോന്നിയത് )

പീഡനം


നല്ലത് നാലക്ഷരം പഠിക്കട്ടെ..ലേശം ദൈവ ചിന്തയോടെ വളരട്ടെ എന്ന ഉദ്ദേശത്തോടെയാണ് മക്കളെ മദ്രസയിലെക്കും വേദ പഠനത്തിനും ഒക്കെ പറഞ്ഞയക്കുന്നത്..

എന്നിട്ടിപ്പോ വേലി തന്നെ വിളവു തിന്നുന്ന വാർത്തകൾ കേൾക്കുമ്പോൾ..നിരാശ തോന്നുന്നു..

പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുഞ്ഞിനു ശാരീരിക പ്രശ്നങ്ങളെക്കാൾ അഭിമുഖീകരിക്കേണ്ടി വരുന്നത് കടുത്ത മാനസിക പ്രശ്നങ്ങളെയാണ് ..

കുഞ്ഞുങ്ങൾക്ക് എന്ത് അശുദ്ധി ?
ഇനി പതിവ്രത എന്നാ concept കുഞ്ഞുങ്ങക്കും ബാധകമാണോ എന്തോ..

കുറച്ചു ഡെറ്റോൾ കൊണ്ട് കഴുകിയാൽ തീരാവുന്നതെ ഉള്ളൂ അവരിലെ അശുദ്ധി

പക്ഷെ മാനസികമായി ഇത് അവരെ എന്ത് മാത്രം മുറിവേല്ക്കുന്നു..

ഒരു പുരുഷ സുഹൃത്തിനെ പോലും അന്ഗീകരിക്കാൻ പറ്റാത്ത രീതിയിൽ ..

നല്ലൊരു വിവാഹ ബന്ധം പോലും സാധ്യമാവാത്ത അത്ര ആഴത്തിൽ..

പുരോഹിതരെ..ഞങ്ങളുടെ മക്കളെ ദൈവ ഭയത്തോടെ വളർത്താൻ അനുവദിക്കൂ..

മാർഗദർശികൾ ആവാൻ പറ്റിയില്ലെങ്കിൽ വേണ്ട..

ദുർമാർഗം കാണിച്ചു കൊടുക്കാതിരിക്കൂ ..

തിരിച്ചറിവ്


വാപ്പ ഗൾഫിൽ ഉള്ള കൂട്ടുകാരികളുടെ കയ്യിൽ

നല്ല ഭംഗിയുള്ള ബാഗും കളർ പെൻസിലും പാവക്കുട്ടിയും ഒക്കെ കാണുമ്പൊൾ

ചെറുപ്പത്തിൽ ഒത്തിരി കൊതിച്ചിടുണ്ട് ഞമ്മളെ വാപ്പേം ഗൾഫിൽ

പോയിരുന്നെങ്കിൽ എന്ന്...

ഞമ്മൾ വാപ്പാന്റെ കയ്യും പിടിച്ചു മദ്രസേലും സ്കൂളിലും,

ഉത്സവത്തിനും പള്ളിപ്പെരുന്നാളിനും ഒക്കെ പോയിരുന്നതിന്റെയും ,

ഇടിയും മിന്നലും ഉള്ളപ്പോൾ വാപ്പാന്റെ പുറകിൽ ഒളിച്ചിരുന്നതിന്റെയും,

പിന്നെ,എന്നും രാത്രി വാപ്പാന്റെ കയ്യിൽ നിന്നും ഒരുരുള ചോറ്

വാങ്ങിക്കഴിച്ചതിന്റെയും

compensation ആണ്

അവരുടെ കയ്യിലെ സമ്മാനങ്ങൾ എന്ന് മനസ്സിലായത് മുതിർന്നു കഴിഞ്ഞപ്പോഴാണ്.....

love you uppaa ....

ചില നൊസ്റ്റാൽജിക് വിശേഷങ്ങൾ


നാട്ടിൽ എന്റെ വീട്ടിന്റെ കിഴക്ക് വശത്ത് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു..
രാത്രിയിൽ അത് പൂക്കുമ്പോൾ വളരെ മൃദുവായ ഒരു മണം ചുറ്റപാടാകെ പറക്കും...

ഇന്നലെ രാത്രി ഞാനും ഇക്കയും മോനും കൂടി ഇവിടെ അബുദാബിയിൽ റോഡിലൂടെ നടക്കുമ്പോൾ നല്ല ഇലഞ്ഞി പൂത്ത മണം ...നോക്കിയപ്പോൾ ആ റോഡ്‌ വക്കിൽ നിറയെ ഇലഞ്ഞി മരങ്ങൾ(ഇത് എഴുതുമ്പോഴും ആ മണം എന്റെ മൂക്കിലുണ്ട് )...ഞാൻ അവിടെ കണ്ണടച്ച് കുറച്ച നേരം നിന്നു..അപ്പോൾ എന്റെ ഉമ്മയും ഉപ്പയും ഒക്കെ എന്റെ തൊട്ടടുത്ത്‌ ഉള്ള പോലെ...

ഇക്ക മോനോട് പറയുന്നത് കേട്ട്" നിന്റുമ്മാക് പ്രാന്ത് തൊടങ്ങി "എന്ന്

ഞമ്മൾ ഒരു സ്വപ്ന ജീവി ആയതു കൊണ്ട് തോന്നുകയാണോ എന്നറിയില്ല..

ഓരോ മണവും ഓരോ ഓർമ്മകളാണ് ...ഗൃഹാതുരതയാണ്...

വിയർപ്പും അത്തറും കൂടിക്കുഴഞ്ഞ മണം എന്റെ ഉപ്പ..

മരുന്ന് കുപ്പികളുടെയും ഡെറ്റോളിന്റെയും മണം ഉപ്പാപ്പ..

എണ്ണയിൽ ചുവന്നുള്ളി മൂക്കുന്ന മണം എന്റെ ഉമ്മ...

ഒരു നെയ്ച്ചോറും ഇറച്ചിക്കറിയും കഴിച്ചാൽ പോലും വീട് ഓർക്കും ...ഉമ്മ, ഉമ്മാമ്മ, ഉപ്പ, ഇവരെയൊക്കെ മിസ്സ്‌ ചെയ്യും...

"ഇത് ഒരു രോഗമാണോ ഡോക്ടർ ? "

കുട്ടിക്കാലത്തെ ഓരോ ഓർമ്മകളും മാതാപിതാക്കൾ നമുക്ക് സമ്മാനിച്ച സ്നേഹവും തന്നെയല്ലേ ബാക്കിയുള്ള കാലത്ത് നമ്മളെ ജീവിക്കാൻ പ്രചോദിപ്പിക്കുന്ന "ഇന്ധനം"?.അത് കൊണ്ടാണെന്ന് തോന്നുന്നു അന്നത്തെ മണങ്ങൾ വരെ നമ്മുടെ DNA കോഡ് ചെയ്തു സൂക്ഷിക്കുന്നത്..പിന്നീട് ഓർക്കുമ്പോൾ refreshed ആവുന്നത്..

എനിക്കങ്ങനെയാണ്..നിങ്ങൾക്കോ കൂട്ടരേ ?

ഇഷാന്റെ സംശയങ്ങൾ


മൂന്നു വയസുകാരൻ ഇഷാനും നിസ്കരിക്കുമ്പോൾ കൂടെ കൂടാറുണ്ട്.

ഇന്ന് അവനൊരു സംശയം

"ഉമ്മ എന്താ നിച്ചരിക്കുമ്പോ എന്താ പറയണേ ?"

"അത് മോനെ..ഉമ്മ പടച്ചോനോട് പറയുവാ..ഉമ്മാനെയും ഉപ്പാനെയും ഇശുട്ടനെയും നല്ല കുട്ടികളാക്കി നടത്തണമേ ...ഞമ്മക്ക് മൂന്നാക്കും ഉമ്മമ്മക്കും ഉപ്പാപ്പക്കും എല്ലാർക്കും സ്വര്ഗം തരണേ..എന്ന് "

അപ്പൊ തന്നെ വന്നു അടുത്ത സംശയം

"സ്വർഗം നു വെച്ചാ എന്താ ?"

"അത് മോനെ...നല്ല ആൾക്കാർ മാത്രം പോണ സ്ഥലാ..അവിടെ മോനുനു എത്ര വേണേലും ടോയ് കാർ ഉണ്ടാവും,കാർട്ടൂണ്‍ ഉണ്ടാവും, കമ്പ്യൂട്ടർ ഗെയിം ഉണ്ടാവും"

"അപ്പൊ അവിടെ എങ്ങനെയാ പോവാ..ഫ്ലൈറ്റിലാ? "

"അത് ഇശൂട്ടന് കുറെ വലുതാവണം..ഇന്നലെ പോവാൻ പറ്റൂ"

പക്ഷെ എനിക്കിപ്പോ സംശയം..നന്മ , തിന്മ ഇതൊക്കെ നമ്മൾ വല്യൊർക്കല്ലെ...എന്റെ കുഞ്ഞിനു സ്വർഗം അവന്റെ ഉമ്മയും ഉപ്പയും കൂടെ ഉള്ളപ്പോഴല്ലേ..അപോ പിന്നെസ്വര്‍ഗ്ഗം എന്ന അവനുള്‍ക്കൊള്ളാന്‍ കഴിയാത്ത സുദീര്‍ഘമായ ലക്ഷ്യം മുന്നില് കാട്ടി അവനെ നടത്താൻ ശ്രമിക്കാമോ?

കുഞ്ഞുങ്ങൾ ഒരു ബ്ലോട്ടിംഗ് പേപ്പർ പോലെയാണ്...ശുദ്ധം..പക്ഷെ നല്ലതായാലും ചീത്തയായാലും അടുത്തുള്ളതെന്തും വലിച്ചെടുക്കും..

അത് കൊണ്ട് അവരുടെ സംശയങ്ങള്ക്കും കൃത്യമായ ഉത്തരങ്ങൾ കൊടുക്കണം...അപ്പോഴും അവരുടെ ഭാവനകൾക്ക് അതിരുകളില്ലാതെ ഉയരാനുള്ള സ്പേസ് നമ്മൾ കൊടുക്കണം..

അവർ വളരട്ടെ..അതിരുകളില്ലാതെ..മതിലുകളില്ലാതെ..വഴി തെറ്റാതെ..നല്ല മനുഷ്യരായി !!<

ഞാൻ ഒരു പാവം ഫെമിനിസ്റ്റ്


"പിതാ രക്ഷതി കൌമാരേ..

ഭർതൃ രക്ഷതി യൗവ്വനെ

പുത്ര രക്ഷതി വാര്ധക്യെ

ന സ്ത്രീ സ്വതന്ത്ര്യമർഹതി ...."

എന്നാ മനുസ്മൃതി വാക്യം ഉദ്ദേശിക്കുന്നത് ഒരിക്കലും സ്ത്രീ ഒരിക്കലും സ്വാതന്ത്ര്യം അര്ഹിക്കുന്നില്ല എന്നാണെന്ന് തോന്നില്ലല്ല..ഉവ്വോ..

പകരം എല്ലാവരാലും സംരക്ഷിക്കപ്പെടെണ്ടാവളാണ് സ്ത്രീ, പക്ഷെ സ്ത്രീ സ്വാതന്ത്ര്യം അര്ഹിഹിക്കുന്നു എന്ന് തന്നെയാണ് ....

പക്ഷെ ഇവിടെ സ്ത്രീ സംരക്ഷണത്തിന് ആളുണ്ട്..ജീവിതകാലം മുഴുവൻ തീറ്റിപ്പോറ്റാനും...

വിവാഹത്തിന് മുമ്പ് പഠന , കലാകായിക കാര്യങ്ങളിൽ മികവു പെണ്‍കുട്ടികൾ ഒത്തിരിയുണ്ട്..

പക്ഷെ വിവാഹ ശേഷം ഒരു വ്യക്തി എന്ന രീതിയിലുള്ള അവളുടെ നിലനില്പ്പ് തീരുന്നു..

അതോടെ ഭാര്യ, മരുമകൾ, അമ്മ, ഇതൊക്കെയാണ് അവൾ..ഇതൊക്കെ വേണ്ടത് തന്നെയാണ്..പക്ഷെ അവർ വീടിനു പുറത്തൊരു ലോകം കൂടി അര്ഹിക്കുന്നു...

ആത്മ വിശ്വാസവും self succesful ഉം ആയ സ്ത്രീകളിൽ ഉണ്ടാവുന്ന radiance ...അത് പല പുരുഷന്മാർക്കും മനസ്സിലായിട്ടില്ല..

ഭാര്യയെ..അമ്മയെ..മകളെ..ഒരു വ്യക്തിയായി അന്ഗീകരിക്കൂ ...

അവരുടെ അഭിപ്രായങ്ങൾക്ക് വില നൽകൂ ..നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാവുന്ന പോസിറ്റീവ് changes കാണാൻ മനസ് തുറന്നു വയ്ക്കൂ..

...........................................................................

സത്യായിട്ടും ഞമ്മളൊരു പുരുഷ വിരുധയല്ല..ഞമ്മന്റെ വീട്ടിലും ഉണ്ട് ഉപ്പേം കെട്ട്യോനും അനിയനും മോനും ഒക്കെ..ഇബാരെയൊക്കെ ഞമ്മക്ക് പെരുത്തിഷ്ടാ

ചെലപ്പോ ഫെമിനിസ്റ്റ് ആയിരിക്കും...സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്ന ഒരു പാവം ഫെമിനിസ്റ്റ്

എന്റെ ഉപ്പ


ജീവിതത്തിൽ ഉമ്മയുടെയും ഉപ്പയുടെയും സ്നേഹം നമ്മള്‍ തിരിച്ചറിയുന്ന ഒരു നിമിഷം വരും..ആ നിമിഷം മുതൽ നമ്മൾ അവരെ ഭ്രാന്തമായി സ്നേഹിക്കും..

ഞമ്മളെ ജീവിതത്തിലും ഉണ്ട് അങ്ങനെയൊരു സംഭവം ....

പറയാം...

ഞാനന്ന് നാലിൽ പഠിക്കുന്നു..സ്കൂൾ തുറന്ന മഴക്കാലം..

അന്ന് ഉപ്പ അനിയനും അനിയത്തിക്കും ഓരോ ബാഗ്‌ വാങ്ങി.. രണ്ടു മാസം മുമ്പ് എനിക്ക് വാങ്ങിയതിനാൽ എനിക്ക് വാങ്ങിയില്ല എന്നതാണ് സത്യം.പക്ഷെ ഞമ്മക്കത് സങ്കടായി ..

പണ്ടേ ലേശം കിറുക്കുള്ള നുമ്മ ഒരു കത്തെഴുതി..ആ കത്ത് ഏകദേശം ഇങ്ങനെയായിരുന്നു..

"ഉമ്മക്കും ഉപ്പാക്കും ഞാൻ ഒരു ഭാരമാണെന്ന് ഞാൻ അറിഞ്ഞില്ല..അതല്ലേ അവർക്ക് രണ്ടാൾക്കും ബാഗ്, എനിക്കില്ലാതെ..

അല്ലെങ്കിലും അനിയനും അനിയത്തിയും വന്നതിനു ശേഷം ഉമ്മക്കും ഉപ്പക്കും എന്നെ വേണ്ടാതായി എന്നെനിക്ക് അറിയാം..."

ഇങ്ങനെ എന്തൊക്കെയോ...എഴുതുമ്പോ ഭയങ്കര സീരിയസ് ആയിരുന്നു കേട്ടോ..കണ്ണിൽ നിറയെ വെള്ളം നിറച്ച് ..ഹഹ

എന്നിട്ട് ഈ കത്ത് രാവിലെ തന്നെ പത്രത്തിന്റെ രണ്ടാം പേജിൽ കൊണ്ട് വെച്ച്, ഉപ്പാക്ക് തന്നെ കിട്ടാൻ..രാവിലെ എണീറ്റ് ക്ലൈമാക്സ്‌ കാണാൻ കാത്തു നിന്നു...

നിങ്ങൾക്കറിയോ, ഉപ്പ ആ കത്ത് വായിക്കുമ്പോൾ ഒരിക്കലും വാടാത്ത ഉപ്പാന്റെ മുഖം വാടി..ഉപ്പാന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ...

കുഞ്ഞാണെങ്കിലും എന്റെ ഉപ്പാന്റെ മനസ് വായിക്കാൻ അത് ധാരാളം ആയിരുന്നു..(അപ്പൊ തന്നെ പോയി ഉപ്പ എനിക്കൊരു പുത്യ ബാഗ്‌ വാങ്ങിത്തന്നു).

ഈ ഓര്മ്മക്കുറിപ്പ് എഴുതുമ്പോഴും ഉപ്പനോടുള്ള സ്നേഹം എന്റെ കണ്ണിൽ കണ്ണുനീരായി പൊഴിഞ്ഞത് ആ തിരിച്ചറിവാണ്..

പിന്നീട് ഒരിക്കലും വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും ഞാൻ എന്റെ ഉപ്പാനെ നോവിച്ചിട്ടില്ല...

മരിക്കുവോളം അങ്ങനെ ഉണ്ടാവുകയും ഇല്ല

ചിരി

ചിരി...അതൊരു അനുഗ്രഹമാണ്...

ചിരിക്കുന്നവനും അത് ഏറ്റുവാങ്ങുന്നവരിലും...

ഞമ്മൾ ഉദ്ദേശിച്ചത് മുഖത്ത് പേസ്റ്റ് ചെയ്ത് വച്ച artificial ചിരി അല്ല...

മനസിന്റെ ഉള്ളിൽ നിന്നും വരുന്ന കറയില്ലാത്ത തെളിഞ്ഞ ചിരി...

കുഞ്ഞുങ്ങളുടെ ചിരി പോലെ...മുത്തശിയുടെ ചിരി പോലെ..

കണ്ണിറുക്കി...പല്ലില്ലാത്ത മോണ കാട്ടി..

ഗർഭിണികളുടെ പുഞ്ചിരി പോലെ...ദൈവികം...ദൈവത്തിന്റെ കയ്യൊപ്പുള്ള ചിരി...

അമ്മയുടെ ചിരി പോലെ...സ്നേഹത്തിന്റെ ചിരി..

അച്ഛന്റെ ചിരി പോലെ..പ്രാർഥനയുടെ ചിരി..

പ്രവാസിയുടെ ചിരി..കാത്തിരിപ്പിന്റെ....കൂടിച്ചേരലിന്റെ...

പ്രണയിനിയുടെ ചിരി പോലെ...സ്വപ്‌നങ്ങൾ കണ്ണിൽ തെളിയുന്ന ചിരി..

മണവാട്ടിക്കുട്ടിയുടെ ചിരി പോലെ...നാണത്തിൽ പൊതിഞ്ഞ ചിരി...

.........................................................................

സങ്കടം വരുമ്പോൾ നിങ്ങളുടെ കുഞ്ഞിന്റെ മനോഹരമായ ചിരി മനസിലേക്ക് കൊണ്ട് വരൂ...

trust me ...കണ്ണീരിലും നിങ്ങൾക്ക് പുഞ്ചിരിക്കാനാവും....

നല്ലൊരു പുഞ്ചിരി പ്രതീക്ഷിച്ചു കൊണ്ട്....

റാഹില റസാക്ക്...

"ലോകം ഒരു വീട്... "



ഇതാണല്ലോ ഈ ഇൻഫർമേഷൻ ടെക്നോളജി യുഗത്തിന്റെ മുദ്രാവാക്യം..

നല്ലത്...

പക്ഷെ, " ഒരു വീട് പല ലോകങ്ങൾ" എന്നതാണ് new generation കുടുംബങ്ങളിലെ മുദ്രാവാക്യം ..എന്ന് തോന്നുന്നു

ഗൾഫിൽ ഉള്ള ഒരു കുടുംബത്തിന്റെ ഒരു സായാഹ്നം ഞാൻ പറയാം..

ഉപ്പ ടിവിയിൽ ക്രിക്കറ്റ്‌, ഫുട്ബാൾ , വാർത്ത‍ ഈ ചാനലിൽ നിന്ന് തിരിയുന്നു...അല്ലേൽ ഫേസ്ബുക്കിൽ..ഉമ്മ ലാപ്ടോപ്പിൽ സീരിയൽ കാണുന്നു...

മകൻ കമ്പ്യൂട്ടറിൽ ഗെയിം കളിക്കുന്നു..അല്ലെങ്കിൽ കാർട്ടൂണ്‍ കാണുന്നു..
വാട്സ്അപ്പ് ...
ഒരു കുട്ടി കൂടി ഉണ്ടങ്കിൽ മൂപ്പർ ടാബിൽ youtube ലോകത്തിൽ ...

നാട്ടിൽ ആണെങ്കിൽ 4 പേർക്ക് താമസിക്കാൻ 5000 sq feet വലിപ്പമുള്ള വീട് ഉണ്ടാവും..ഓരോ റൂമും ഓരോ ലോകം.

ഒരു വ്യത്യാസം മാത്രം ..നാട്ടിൽ പവർകട്ട് സമയം എങ്കിലും ഉണ്ട് സംസാരിക്കാൻ..ഇവിടെ അതിനു പോലും സ്കോപ് ഇല്ല..

ദിവസം ഒരു നേരം ടിവി ഓഫ്‌ ചെയ്ത് എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കൂ...മക്കൾ അവരുടെ സ്കൂളിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ പറയട്ടെ..ഉമ്മക്കും ഉപ്പക്കും ഉണ്ടാവില്ലേ ഇങ്ങനെ കുറെ കാര്യങ്ങൾ..

discussions, തമാശകൾ, പ്രശ്നങ്ങൾ ...

പൊട്ടിച്ചിരികൾ വീട്ടിൽ ഉയരട്ടെ..

ഒരു ദിവസം 24 മണിക്കൂർ , അതിൽ അര മണിക്കൂർ ഇങ്ങനെ ചിലവാക്കൂ...

അതെ..ഓരോ വീടും കല്ലും മണ്ണും സിമെന്റും ചേര്ന്ന "ബിൽഡിംഗ്‌" എന്നത് മാറി "ഒരു വീട് " ആവുന്നത് അവിടെബന്ധങ്ങൾക്ക് ഇഴയടുപ്പം ഉണ്ടാവുമ്പോഴാണ്...

നമ്മുടെ വീടുകളും ഓരോ കൊച്ചു സ്വർഗമാകട്ടെ..

"ബന്ധങ്ങൾ വെറുതെയല്ല "

ഒരു മാതൃദിന പ്രഖ്യാപനം


ഉമ്മയെ പണ്ടേ ഞമ്മക്ക് ജീവനാണ്..

പക്ഷെ ഞമ്മൾ ഒരുമ്മ ആയതിനു ശേഷം ഉമ്മാനോടുള്ള ഞമ്മളെ ഇഷ്ടം ഒന്നൂടി കൂടീട്ടാ...

ഇപ്പോൾ ഇഷാനൂട്ടന്റെ പിന്നാലെ ഓടുന്ന ഓരോ നിമിഷവും ഞാൻ ഉമ്മാനെ മനസ്സ് കൊണ്ട് നമിക്കുന്നു..

ചെറുപ്പത്തിൽ എന്നും അസുഖക്കാരിയായ അനിയത്തിയെ ഉമ്മ കണ്ണിലെ കൃഷ്ണമണി പോലെ നോക്കിയത് ഇന്നും ഞാൻ ഓര്ക്കാറുണ്ട്..

ഫേസ് ബുക്കിൽ ഉമ്മയെ പറ്റി പറയുമ്പോ എല്ലാര്ക്കും നൂറു നാവാണ്..

പക്ഷെ ഒരു കാര്യം ചോദിച്ചോട്ടെ..നിങ്ങൾ ആരെങ്കിലും അമ്മ ഉണ്ടാക്കി തന്ന ഭക്ഷണം കഴിച്ചപ്പോ അമ്മ കഴിച്ചോ എന്ന് ചോദിച്ചിടുണ്ടോ ഇതേവരെ ..

ഏമ്പക്കം വിട്ടു വരുമ്പോ കറിക്ക് നല്ല സ്വാദ് എന്ന് പറയാറുണ്ടോ?...

നിങ്ങള്ക്ക് പനി വരുമ്പോ അമ്മ ഉറങ്ങാതെ നിങ്ങളെ നോക്കും...

അമ്മയ്ക്ക് പനി വരുമ്പോ എന്നേലും നിങ്ങൾ ഒരു കട്ടൻ കാപ്പി എങ്കിലും ഉണ്ടാക്കി കൊടുത്തിടുണ്ടോ...

90 % ശതമാനം പേരും ഇതിനെ പറ്റി ആലോചിച്ചിട്ട് പോലും ഉണ്ടാവില്ല എന്ന് എനിക്ക് തോനുന്നു..

അമ്മയ്ക്ക് ഒരിക്കലും നിങ്ങളോട് ഒരു വൈമനസ്യവും ഉണ്ടാവില്ല..പക്ഷെ അവർ അത് മനസിന്റെ ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുന്നുണ്ടാവും ..

ഇനി ഒരു പ്രാവശ്യം ഭക്ഷണം ഉണ്ടാക്കുമ്പോ നന്നായിട്ടുണ്ട് അമ്മെ എന്ന് പറഞ്ഞു നോക്കൂ..
അപ്പൊ കാണാം..എന്നിട്ട് അമ്മടെ മുഖത്തേക്ക് നോക്കോ..ഞാൻ പറഞ്ഞത് അപ്പൊ നിങ്ങള്ക്ക് മനസിലാവും..

ഉമ്മാ...you are wonderful

ഉമ്മാക്ക് ഒരുമ്മ...